ലൈംഗികാരോപണം, ബ്രിട്ടീഷ് പ്രതിരോധ മന്ത്രി രാജിവെച്ചു

ലണ്ടന്‍: ലൈംഗികാരോപണത്തെത്തുര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാളന്‍ രാജിവെച്ചു.

പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാളന്റെ രാജി.

റേഡിയോ അവതാരകയോട് 10 വര്‍ഷം മുന്‍പ് അപമര്യാദയായി പെരുമാറിയെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ രാജി. ഇതോടെ ലൈംഗീകാരോപണ വിവാദത്തില്‍ തെരേസ മേ സര്‍ക്കാരില്‍ നിന്നു പുറത്തുപോവുന്ന ആദ്യ ആളായി മൈക്കിള്‍ ഫാളന്‍.

താനടക്കം പാര്‍ലമെന്റിലെ നിരവധി എംപിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ ചിലതെല്ലാം വസ്തുതാ വിരുദ്ധമാണ്. എന്നാല്‍ മുന്‍പ് താന്‍ ചെയ്ത പലകാര്യങ്ങളും താന്‍ പ്രതിനിധീകരിക്കുന്ന സേനയുടെ ആദര്‍ശത്തിന് യോജിക്കാത്തതാണ്. എന്റെ പദവിയിലൂടെയാണ് ഞാന്‍ പ്രതിഫലിച്ചത്. അതിനാല്‍ പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്നും താന്‍ രാജിവെക്കുന്നതായി പ്രധാനമന്ത്രി തെരേസ മേയ്ക്ക് കൈമാറിയ രാജിക്കത്തില്‍ മൈക്കിള്‍ ഫാളന്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം രാജിവെയ്ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി അദ്ദേഹം സ്വന്തം പദവിയില്‍ നിന്നുകൊണ്ട് സര്‍ക്കാരിനും രാജ്യത്തിനും വേണ്ടി ചെയ്ത സേവനങ്ങളെ അഭിനന്ദിച്ചു. പുതിയ പ്രതിരോധമന്ത്രി ആരാണെന്ന് സംബന്ധിച്ച പ്രഖ്യാപനം വരും മണിക്കൂറുകളില്‍ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.

2002ല്‍ ഒരു പാര്‍ട്ടിക്കിടെ റേഡിയോ അവതാരകയുടെ കാല്‍മുട്ടില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മൈക്കിള്‍ ഫാളനെതിരെയുള്ള ആരോപണം. ഇതിന്റെ പേരില്‍ റേിഡിയ അവതാരക ഫാളന് മുന്നറിയിപ്പ് നല്‍കിയെന്നും ഫാളന്റെ വിശ്വസ്തന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ക്ഷമാപണം നടത്തുന്നതായി ഫാളനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top