കൊല്ലത്ത് താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറ്റി നല്‍കി; പിന്നാലെ നടപടി

കൊല്ലം: കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറ്റി നല്‍കി. കടയ്ക്കല്‍ സ്വദേശി വാമദേവന്റെ മൃതദേഹമാണ് മാറ്റി നല്‍കിയത്. വെള്ളിയാഴ്ച വൈകീട്ടാണ് വാമദേവന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ വിദേശത്താണ്. വൈകീട്ട് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച വാമദേവന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റുന്ന സമയത്ത് ബന്ധുക്കളെ മൃതദേഹം കാണിച്ച് ഇത് അദ്ദേഹത്തിന്റെ തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ശനിയാഴ്ച രാവിലെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. എന്നാല്‍ രാവിലെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ബന്ധുക്കള്‍ മൃതദേഹം കടയ്ക്കല്‍ ആശുപത്രിയില്‍ തിരിച്ചെത്തിച്ചു. കടയ്ക്കല്‍ സ്വദേശിയായ രാജേന്ദ്രന്‍ എന്ന വ്യക്തിയുടെ മൃതദേഹമായിരുന്നു ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നത്.

പിന്നീട് ആശുപത്രി ജീവനക്കാര്‍ ഇടപെട്ട് വാമദേവന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് നിലവില്‍ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.

 

Top