ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

terrorisam

ന്യൂഡല്‍ഹി: ഇറാഖില്‍ ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യാക്കാരില്‍ 38 പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാക്കാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും.ഇറാക്കിലെത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.

മന്ത്രിയുടെ നേതൃത്വത്തില്‍ അമൃത്‌സര്‍, പാറ്റ്‌ന, കോല്‍ക്കത്ത എന്നിവിടങ്ങളിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുകള്‍ക്കു മൃതദേഹം കൈമാറും. ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി മാര്‍ച്ച് 20-നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചത്. കൂട്ടശവക്കുഴികളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ് മരിച്ചവര്‍.

2014-ല്‍ ഇറാഖിലെ മൊസൂളില്‍ നിന്നാണ് ഐ.എസ് ഭീകരര്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. മൊസൂളിന് സമീപം ആരംഭിച്ച പദ്ധതിയില്‍ ജോലി ചെയ്യുന്നതിനാണ് ഇവര്‍ ഇറാഖിലെത്തിയത്. 2014-ല്‍ മൂസില്‍ നഗരം ഐ.എസ് പിടിച്ചെടുത്ത ശേഷമാണ് ഇവരെ തട്ടികൊണ്ടുപോയത്. തൊഴിലാളികള്‍ നഗരം വിടാനൊരുങ്ങവെയാണ് ഇവര്‍ തീവ്രവാദികളുടെ പിടിയിലാകുന്നത്. ഒരു ആശുപത്രി നിര്‍മാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്.

Top