തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാടി(22)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെക്ക് ഡാമിന് 100 മീറ്റർ താഴെ പാറക്കെട്ടിനിടയിൽ നിന്നുമാണ് മൃതദേഹം കണ്ടുകിട്ടിയത്. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഞായറാഴ്ച ഒഴുക്കിൽപ്പെട്ടത്. തുടർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. ഒരാളെ ഉടൻ തന്നെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചിരുന്നു.

ഞായർ ഉച്ചയോടെയാണ് സംഭവം. ഡൽഹി സ്വദേശി സിറബ് ജ്യോത് സിംഗിനെ കെഎസ്ഇബി ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു. ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥി സംഘം വയനാട്ടിൽ നിന്ന് മടങ്ങുന്ന വഴിയാണ് തുഷാരഗിരിയിലെത്തിയത്. ചെക്ക് ഡാമിന് മുകളിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ രണ്ടുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ്, പൊലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും അമലിനെ കണ്ടെത്താനായില്ല. മുക്കം ഫയർ സ്റ്റേഷനിലെ സ്‌ക്കൂബ ടീമാണ് അമിലിന്റെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്.

Top