ഹൂസ്റ്റണ്‍: അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടുകൊടുത്തു.
ആര്‍ക്കാണ് മൃതദേഹം കൈമാറിയതെന്ന് വെളിപ്പെടുത്താന്‍ ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫിസ് തയാറായില്ല.
സെപ്തംബര്‍ ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്.
പിന്നീട് 22നാണ് പൊലീസ് നായ്ക്കളുടെ സഹായത്തോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ബിഹാറിലെ നളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നും രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്.
ശേഷം, കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയുമായിരുന്നു.
അതേസമയം, ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മൊഴി മാറ്റിയ വെസ്‌ലി, കുഞ്ഞിനെ ദേഹോപദ്രവം ഏല്‍പിച്ചതായി പൊലീസിനോടു സമ്മതിച്ചിരുന്നു.
നിര്‍ബന്ധിച്ചു പാലു നല്‍കിയപ്പോള്‍ ശ്വാസതടസ്സമുണ്ടായ ഷെറിന്‍ മരിച്ചെന്നു കരുതി സ്ഥലത്തുനിന്നു മാറ്റിയെന്നും പിന്നീട് കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നുമായിരുന്നു മൊഴി.
എന്നാല്‍ കുഞ്ഞിനു ശ്വാസതടസ്സമുണ്ടായപ്പോള്‍ നഴ്‌സായ സിനിയുടെ സഹായം തേടാത്തത് സംശയമുയര്‍ത്തി.
മൊഴികളിലെ വൈരുധ്യവും കുഞ്ഞിനെ ഉപദ്രവിച്ചു എന്ന കുറ്റസമ്മതവും മൂലം വെസ്‌ലിയെ വീണ്ടും അറസ്റ്റു ചെയ്തു റിച്ചര്‍ഡ്‌സണ്‍ സിറ്റി ജയിലിലടച്ചിരിക്കുകയാണ്.
സിനിയെ ചോദ്യംചെയ്യാന്‍ പൊലീസ് അനുമതി തേടിയെങ്കിലും അവര്‍ സഹകരിക്കുന്നില്ല.
അതേസമയം, വെസ്‌ലിയുടെയും സിനിയുടെയും നാലു വയസ്സുള്ള സ്വന്തം മകള്‍ യുഎസ് നിയമപ്രകാരം ഇപ്പോള്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.