വാളയാര്‍ ഡാമില്‍ അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി

വാളയാര്‍: വാളയാര്‍ ഡാമില്‍ അപകടത്തില്‍പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണ്ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകനാണ് പൂര്‍ണേഷ്. ഇനി രണ്ടുപേരെ കണ്ടെത്താനുണ്ട്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ സഞ്ജയ് , ആന്റോ ജോസഫ് എന്നീ വിദ്യാര്‍ഥികളെയാണ് ഇനി കണ്ടെത്താന്‍ ഉള്ളത്.

ഇന്നലെ പകല്‍ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാര്‍ ഡാമിലെത്തിയത്. ഡാമിലെ തമിഴ്‌നാട് പിച്ചനൂര്‍ ഭാഗത്താണ് സംഘം കുളിക്കാന്‍ ഇറങ്ങിയത്. ആദ്യം വെള്ളത്തില്‍ പെട്ട സഞ്ജയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂര്‍ണേഷും ആന്റോ ജോസഫും അപകടത്തില്‍ പെട്ടത്. കൂടുതല്‍ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളില്‍ മുങ്ങിത്താഴുകയായിരുന്നു.

കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്‌കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴയുള്ള കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരുന്നു. ഇന്ന് രാവിലെ ആണ് പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റുളള രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Top