ദില്ലി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേട്ടം. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാർട്ടിയുടെ രണ്ട് ലോക‍്‍സഭ സീറ്റുകളും ബിജെപി പിടിച്ചെടുത്തു. ഇതിൽ നേരത്തെ അഖിലേഷ് യാദവ് രണ്ട് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച അസംഗഡും ഉൾപ്പെടും. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ ഒരേയൊരു ലോക‍്‍സഭ സീറ്റ് നഷ്ടമായി. ത്രിപുരയിലെ ടൗൺ ബോർഡോവാലിയിൽ നടന്ന നിർണായക മത്സരത്തിൽ മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു. ത്രിപുരയിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു.
സമാജ്‍വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശിലെ അസംഗഡും റാംപൂരുമാണ് ബിജെപി നേടിയത്. വിജയത്തോടെ ലോക‍്‍സഭയിലെ ബിജെപിയുടെ അംഗബലം 303 ആയി ഉയർന്നു. അഖിലേഷ് യാദവും, അസംഖാനും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാന്‍റെ മണ്ഡലത്തില്‍ ബിജെപി നാല്‍പതിനായിരത്തില്‍പ്പരം വോട്ട് നേടി. മത്സരരംഗത്ത് നിന്ന് മാറി നിന്ന ബിഎസ്‍പിയുടെ വോട്ടുകളാണ് രണ്ടിടങ്ങളിലും ബിജെപിക്ക് ഗുണമായത്.
പഞ്ചാബിലെ സംഗ്രൂര്‍ മണ്ഡലത്തിലുണ്ടായ തോല്‍വി ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. അയ്യായിരത്തിലധികം വോട്ടുകള്‍ നേടിയാണ് ശിരോമണി അകാലിദള്‍ അമൃത്‍സർ അധ്യക്ഷന്‍ എസ്.എസ്.മാന്‍ വിജയിച്ചത്. സിദ്ദു മൂസൈവാലയുടെ കൊലപാതകം ചർച്ചയായ തെരഞ്ഞെടുപ്പില്‍ ക്രമസമാധാന വിഷയം ആപ്പിന്‍റെ തോൽവിക്ക് കാരണമായി. എന്നാൽ ദില്ലി നിയമസഭയിലെ രാജേന്ദ്ര നഗർ സീറ്റ് ആം ആദ്മി പാര്‍ട്ടി നിലനിർത്തി.
ത്രിപുരയിൽ മൂന്നിടങ്ങളില്‍ ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു. ടൗൺ ബോർഡോവാലി മണ്ഡലത്തിൽ മുഖ്യമന്ത്രി മണിക് സാഹക്ക് ജീവന്മരണ പോരാട്ടമായിരുന്നു. അഗർത്തലയിൽ ബിജെപി സിറ്റിംഗ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. ജാർഖണ്ഡിലെ മന്ദറിൽ കോൺഗ്രസ് വിജയിച്ചു. ആന്ധ്രപ്രദേശിലെ ആത്മക്കൂർ വൈഎസ്ആര്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി.