ദി വയറിനെതിരെ പരാതി നൽകുമെന്ന് ബിജെപി നേതാവ്

ദില്ലി: ഓൺലൈൻ മാധ്യമ സ്ഥാപനമായ ദി വയറിനെതിരെ പരാതി നൽകാനൊരുങ്ങുന്നതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ അറിയിച്ചു. കെട്ടിച്ചമച്ച രേഖകൾ ഉൾപ്പെടുത്തി തന്‍റെ പ്രതിച്ഛായ തകർക്കാനായി ദി വയർ വാർത്ത നൽകി എന്ന് ആരോപിച്ചാണ് പരാതി. ദി വയറിനെതിരെ സിവിൽ, ക്രിമിനൽ കേസുകൾ നൽകുമെന്നാണ് അമിത് മാളവ്യ അറിയിച്ചത്.

സാമൂഹ്യ മാധ്യമ കമ്പനിയായ മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകൾ നീക്കം ചെയ്തു നൽകി എന്നായിരുന്നു വയർ നൽകിയ വാർത്ത. വാർത്തയിൽ ദി വയർ നൽകിയ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് മെറ്റ നേരത്തെ ആരോപിച്ചിരുന്നു. തന്‍റെ അഭിഭാഷകരുമായി കൂടിയാലോചിക്കുകയും അവരുടെ ഉപദേശം തേടുകയും ചെയ്ത ശേഷമാണ് ദി വയറിനെതിരെ ക്രിമിനൽ, സിവിൽ നടപടികൾ ഫയൽ ചെയ്യാൻ തീരുമാനിച്ചതെന്ന് അമിത് മാളവ്യ പറഞ്ഞു. സിവിൽ, ക്രിമിനൽ നടപടികള്‍ സ്വീകരിക്കുന്നതിന് പുറമെ തന്നെ അപകീർത്തിപ്പെടുത്താനും കളങ്കപ്പെടുത്താനും വേണ്ടി വ്യാജ രേഖകൾ ഉണ്ടാക്കിയതിനാൽ ഓൺലൈൻ മാധ്യമ സ്ഥാപനത്തിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയിൽ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നായിരുന്നു ദി വയറിന്‍റെ വിവാദ ലേഖനത്തില്‍ അവകാശപ്പെട്ടിരുന്നത്.

വാര്‍ത്ത വിവാദമായതിന് പിന്നാലെ മെറ്റ ഈ അവകാശവാദം ശക്തമായി നിഷേധിക്കുകയും ദ വയറിന്റെ റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഒരു മെറ്റ ജീവനക്കാരന്‍റേതെന്ന് അവകാശപ്പെട്ട ഒരു ഇ മെയില്‍ സന്ദേശം ദി വയര്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍, എക്സ് ചെക്ക് പ്രോഗ്രാം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉള്ളടക്കം സ്വയമേവ നീക്കം ചെയ്യാനുള്ള അധികാരം ഉപയോക്താക്കൾക്ക് നല്‍കുന്നില്ലെന്നാണ് മെറ്റ ഇതിനോട് പ്രതികരിച്ചത്.

Top