ആര്‍.എസ്.എസ് കേന്ദ്രത്തിലേക്ക് ‘പഠനയാത്ര’ നിര്‍ബന്ധമാക്കി ബി.ജെ.പി

ജയ്പൂര്‍: വിചിത്ര ഉത്തരവുകളിലൂടെ ശ്രദ്ധേയമായ രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും വിവാദ ഉത്തരവുമായി രംഗത്ത്.

ആര്‍.എസ്.എസ് പിന്തുണയോടെ സ്ഥാപിച്ച്, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് തന്നെ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പഠന യാത്ര നടത്തണമെന്നതാണ് പുതിയ ഉത്തരവ്.

1857ലെ ‘ഒന്നാം സ്വാതന്ത്ര്യസമരം’ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യാചരിത്രം തിരുത്തിയെഴുതിയതിനു പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയിലെ ഈ രാഷ്ട്രീയ ഇടപെടല്‍.

ഉദയ്പുരില്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളേജുകളും നിര്‍ബന്ധമായി ‘പഠനയാത്ര’ നടത്തണമെന്നുമാണ് സര്‍ക്കാരിന്റെ ഉത്തരവ്.

കഴിഞ്ഞ വര്‍ഷമാണ് ആര്‍എസ്എസ് മേധാവി ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രവും നേട്ടങ്ങളുമാണ് ഇവിടെ വിശദീകരിക്കുന്നത്.

സംസ്‌കാരം, പാരമ്പര്യം, ദേശസ്‌നേഹം, വിദ്യാഭ്യാസം, ടൂറിസം, ധീരത തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധമുണ്ടാക്കുകയാണ് പഠനയാത്ര കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജോയിന്റ് ഡയറക്ടര്‍ ബന്ദന ചക്രവര്‍ത്തി പുറത്തിറക്കിയ ഉത്തരവില്‍, പ്രതാപ് ഗൗരവ് കേന്ദ്രത്തെ ദേശീയ തീര്‍ഥാടന, സഞ്ചാര കേന്ദ്രമായാണു വിശേഷിപ്പിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ സന്ദര്‍ശിച്ചിരുന്നു. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സോഹന്‍ സിങ് ആണ് കേന്ദ്രത്തിന് രൂപം നല്‍കിയത്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

Top