‘കേരളം പാസാക്കിയ ബിൽ ലോക്പാൽ ബില്ലിന്റെ വ്യവസ്ഥകൾക്ക് സമാനമാണ്’; പി രാജീവ്

ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അം​ഗീകാരം നൽകിയത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. കേരള നിയമസഭ പാസാക്കിയ ബിൽ ലോകായുക്ത മോഡൽ ബില്ലുകളുടെ വ്യവസ്ഥകൾക്ക് അനുസൃതവും പാർലമെന്റ് പാസാക്കിയ ലോക്പാൽ ബില്ലിന്റെ വ്യവസ്ഥകൾക്ക് സമാനവുമാണ്. സാധാരണ ഗതിയിൽ വേഗം അനുമതി നൽകേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അത് രാഷ്ട്രപതിക്ക് അയച്ചു. സ്വാഭാവികമായും നടപടി ക്രമങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്‌ട്രപതി അനുമതി നൽകിയെന്നും പി രാജീവ്  പ്രതികരിച്ചു.

ഇതിന്മേൽ പലതരത്തിൽ വായിക്കേണ്ട രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടോയെന്ന് അറിയില്ല. നിയമസഭ അതിന്റെ നിയമനിർമ്മാണ അധികാരം ഉപയോഗിച്ച് ഒരു നിയമം പാസാക്കി. അതിന് അധികാരമുണ്ടെന്ന് പാർലമെന്റ് തന്നെ വ്യക്തമാക്കിയതുമാണ്. ലോക്പാൽ ബിൽ അവതരിപ്പിക്കുമ്പോൾ സംസ്ഥാന ലോകായുക്തകൾ കൂടി രൂപീകരിക്കാനുള്ള ഒരു അധ്യായം അതിനകത്തുണ്ടായിരുന്നു. എന്നാൽ അത് നിയമസഭയുടെ അധികാരമാണ് എന്നും പാർലമെന്റിന് അധികാരമില്ലെന്നും, അതിനാൽ ഇത് മോഡലായി സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുക്കാമെന്നും സംസ്ഥാന നിയമസഭയ്ക്ക് ഇത് അനുസരിച്ചോ അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചോ നിയമം പാസാക്കാമെന്നും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി അറിയിച്ചു. ഇത് പാർലമെന്റ് അംഗീകരിച്ച നിയമത്തിനകത്തുള്ളതാണ്. പൂർണ്ണമായും നിയമസഭയുടെ നിയമ നിർമ്മാണ അധികാരത്തിലുള്ളതാണ് എന്ന് വ്യക്തമാക്കിയതാണ്. ഇതെല്ലാം ഗവർണറുടെ അടുത്ത് തങ്ങൾ വ്യക്തമാക്കിയിരുന്നതാണെന്നും പി രാജീവ് പറഞ്ഞു.

ഗവർണർ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോക്പാൽ ബില്ലുമായി ഒത്തു പോകുന്ന ഭേദഗതി ആയതിനാലാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ലോകായുക്തയ്ക്ക് നിലവിലുള്ള അധികാരം കുറഞ്ഞിരിക്കുകയാണ്.

Top