ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാത വസ്തു PSLV-യുടെതെന്ന് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി

സ്ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാത വസ്തു ചന്ദ്രയാന്‍ 3ന്റേതല്ലെന്ന് സ്ഥിരീകരണം. ഇത് PSLV-യുടെ അവശിഷ്ടമാണെന്നും ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിച്ചു. പശ്ചിമ ഓസ്‌ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി വിശദമാക്കുന്നത്.

സമാന രീതിയിലുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ കണ്ടെത്തിയാല്‍ ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയെ അറിയിക്കണമെന്നും ട്വീറ്റില്‍ ഓസ്‌ട്രേലിയ വിശദമാക്കുന്നു. വെങ്കല നിറത്തിലുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞത്. 10അടി നീളവും 8 അടി വീതിയുമുള്ളതാണ് ഈ വസ്തു. അജ്ഞാത വസ്തു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ച ബഹിരാകാശ റോക്കറ്റിന്റെ ഇന്ധന ടാങ്കാകാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധര്‍ പ്രതികരിച്ചിരുന്നു. നേരത്തെ ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3ന്റെ ഭാഗമാണ് അജ്ഞാത വസ്തുവെന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് സ്‌പേസ് ഏജന്‍സികള്‍ തള്ളിയിരുന്നു. മാസങ്ങളോളം പഴക്കമുള്ളതാണ് കണ്ടെത്തിയ വസ്തുവെന്നാണ് വിദഗ്ധര്‍ വിശദമാക്കിയത്.

Top