വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട ബിൽ ഇന്ന് നിയമസഭയിൽ റദ്ദാക്കി. നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്ലാണ് ഇന്ന് നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. മുസ്‍ലിം നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ സഭയിൽ പറഞ്ഞു. വഖഫ് ബോർഡിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ബിൽ റദ്ദാക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്.

കേരള പബ്ലിക് സർവീസ് കമ്മീഷൻ വഖഫ് ബോർഡിനു കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ ബിൽ റദ്ദാക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമനത്തിന് പി.എസ്.സിക്ക് പകരം പുതിയ സംവിധാനം ഏർപ്പെടുത്തും. അപേക്ഷ പരിശോധിക്കാൻ ഓരോ വർഷവും ഇന്റർവ്യൂ ബോർഡ് ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ പ്രതികരിച്ചു. പ്രതിപക്ഷത്തെ ഒഴിവാക്കി മുസ്‌ലിം സംഘടനകൾ എന്നു മാത്രം പറയുന്നത് യാഥാർഥ്യമല്ലെന്നും നീക്കത്തെ പ്രതിപക്ഷം എതിർത്തില്ലെന്ന് പറയുന്നത് തെറ്റാണ്. അന്നു ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും സതീശൻ പറഞ്ഞു.

Top