കറൻസിയിൽ മെസിയുടെ ചിത്രം ഉൾപെടുത്താൻ നിർദേശം മുന്നോട്ട് വെച്ച് അർജന്റീന സെൻട്രൽ ബാങ്ക്

ഫുട്‌ബോൾ ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്റീനൻ കറൻസിയിൽ ലയണൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താൻ നിർദേശം. അർജന്റീന സെൻട്രൽ ബാങ്കാണ് ഇത്തരം ഒരു നിർദേശം മുന്നോട്ട് വെച്ചത്. ആയിരം പെസോയുടെ കറൻസിയിലാണ് ചിത്രം ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അർജന്റീനയിലെ സാമ്പത്തിക പത്രമായ എൽ ഫിനാൻസിയറോയാണ് ഈ വിവരം പുറത്തുവിട്ടത്.

അർജന്റീനിയൻ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ ഇക്കാര്യം ‘തമാശയായി’ നിർദ്ദേശിച്ചതാണെന്നും എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു. മെസിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികാരികൾ ചർച്ചകൾ നടത്തിയിരുന്നു. കോച്ച് ലയണൽ സ്‌കലോണിക്ക് ആദരവർപ്പിക്കുന്നതിനായി കറൻസി നോട്ടിന്റെ പിന്നിൽ ‘ലാ സ്‌കലോനെറ്റ'(ലിയണൽ സ്‌കലോനി നയിക്കുന്ന ടീമിന്റെ വിളിപ്പേര്) എന്നതും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുൻ പ്രസിഡന്റ് ജുവാൻ ഡൊമിംഗോ പെറോണിന്റെ ഭാര്യ ഇവാ പെറോണിന്റെ 50-ാം ചരമവാർഷികവും 1978-ൽ അർജന്റീനയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ലോകകപ്പ് വിജയവും അടയാളപ്പെടുത്തുന്നതിനായി ബാങ്ക് മുമ്പ് സ്മരണിക നാണയങ്ങൾ പുറത്തിറക്കിയിരുന്നു. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്കുവേണ്ടി ലയണൽ മെസ്സി കിരീടം നേടിയത് മുതൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നു. ബ്രസീലിലെ പ്രശസ്തമായ മരക്കാന സ്റ്റേഡിയം ഹാൾ ഓഫ് ഫെയിമിൽ കാൽപ്പാടുകൾ ഉണ്ടാക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. ഖത്തർ ലോകകപ്പ് ഫൈനലിൽ എക്സ്ട്രാ ടൈം വരെ മത്സരം 3-3ന് സമനിലയിലായ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന 4-2ന് ഫ്രാൻസിനെ പരാജയപ്പെടുത്തുകയായിരുന്നു.

Top