പണം മുൻകൂർ നൽകാത്തതിനാൽ ആംബുലൻസ് എടുത്തില്ല; കൊച്ചിയിൽ ചികിത്സ വൈകി രോഗി മരിച്ചു

കൊച്ചി: പണം മുൻകൂർ നൽകാത്തതിനാൽ ആംബുലൻസ് എടുക്കാൻ തയ്യാറാകാതിരുന്നതോടെ ചികിത്സ വൈകി രോഗി മരിച്ചതായി പരാതി. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് സർവീസ് വൈകിപ്പിച്ചത്. ആംബുലൻസ് ഡ്രൈവർക്കെതിരെ അസ്മയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്ത് വന്നു. ആംബുലൻസ് ഫീസ് സംഘടിപ്പിച്ച് നൽകി അരമണികൂറോളം വൈകിയാണ് സർവീസ് നടത്തിയത്.

കടുത്ത പനി ബാധിച്ച് ഇന്ന് രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഎൽ 01 ബിഎ 5584 നമ്പർ ആംബുലൻസ് ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്നു. ഈ ആംബുലൻസിൽ രോഗിയെ കയറ്റിയ ശേഷമാണ് ഡ്രൈവർ കൈയ്യിൽ എത്ര പണമുണ്ടെന്ന് ചോദിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. 700 രൂപയാണ് ഉണ്ടായിരുന്നത്. 900 രൂപ ആവശ്യപ്പെട്ട ഡ്രൈവർ ഇതില്ലാതെ മുന്നോട്ട് പോകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. പണം ബൈക്കിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ തയ്യാറായില്ല. ഈ സമയത്ത് രോഗി കൂടുതൽ അവശയായി. പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് ആംബുലൻസ് പുറപ്പെട്ടത്. എറണാകുളം ജനറൽ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Top