യുവതിയുടെ മൃതദേഹവുമായ പോയ ആംബുലന്‍സ് തടഞ്ഞ് മര്‍ദ്ദനം; രണ്ടു പേര്‍ പിടിയില്‍

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ച യുവതിയുടെ മൃതദേഹം കൊണ്ടു പോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ് ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദ്ദിച്ചു.പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.പുനലൂരിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ ലിബിനും ഷെമീറുമാണ് പിടിയിലായത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ പുറത്തുനിന്നും ആംബുലന്‍സ് വിളിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കൊട്ടാരക്കര മുട്ടാര്‍ സ്വദേശി രാമചന്ദ്രനും ബന്ധുക്കളായ സുജിത്, സജിത് എന്നിവര്‍ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ക്യാന്‍സര്‍ രോഗിയായ രാമചന്ദ്രന്റെ ഭാര്യ മഞ്ജു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി രാമചന്ദ്രന്‍ സ്വദേശമായ മുട്ടറയില്‍ നിന്നും ആംബുലന്‍സ് വിളിച്ചുവരുത്തി. പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞായിരുന്നു പരിചയക്കാരനായ ആംബുലന്‍സ് ഡ്രൈവറെ വിളിച്ചത്. ഈ ആംബുലന്‍സ് ആശുപത്രി കവാടത്തില്‍ എത്തിയതോടെ ആശുപത്രി പരസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു.തുടര്‍ന്നുണ്ടായ വാക്കേറ്റം ആക്രമണമായി. മര്‍ദ്ദനത്തില്‍ രാമചന്ദ്രന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റു. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്കും അടിയേറ്റു. രാമചന്ദ്രനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വിവരം അറിഞ്ഞെത്തിയ പുനലൂര്‍ പോലീസ് എത്തിയാണ് മഞ്ജുവിന്റെ മൃതദേഹം ആംബുലന്‍സില്‍ വീട്ടില്‍ എത്തിച്ചത്. പ്രതികളായ കാഞ്ഞിപ്പ സ്വദേശി ലിബിനും മഞ്ഞമണ്‍കാല സ്വദേശി ഷമീറും പിടിയിലായി. ലിബിന്‍ മൂന്നു കേസുകളില്‍ പ്രതിയാണ്. ജിതിന്‍ ലാല്‍ജി എന്ന ആംബുലന്‍സ് ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top