ഷാന്‍ കൊലക്കേസ്; കുറ്റപത്രം മടക്കമെന്ന് പ്രതികള്‍ ഹൈക്കോടതിയില്‍

ആലപ്പുഴ: എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെവി ബെന്നിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും വാദം ഉന്നയിച്ച് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് വരും. 2021 ഡിസംബര്‍ 18 ന് രാത്രിയാണ് ഷാന്‍ കൊല്ലപ്പെട്ടത്. കൊല നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിജെപി ഓബിസി മോര്‍ച്ചാ നേതാവ് അഡ്വ രഞ്ജിത് ശ്രീനിവാസനെ വധിച്ചത്. ഈ കേസില്‍ 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.

അതിനിടെ, കേസില്‍ വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ മത, സാമുദായിക, രാഷ്ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും, കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും, പ്രസ്താവനകളും പോസ്റ്റുചെയ്ത 4 കേസ്സുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാര്‍ഡില്‍ കുമ്പളത്തുവെളി വീട്ടില്‍ നസീര്‍ മോന്‍ (47), തിരുവനന്തപുരം മംഗലപുരം സക്കീര്‍ മന്‍സിലില്‍ റാഫി (38), ആലപ്പുഴ, പൊന്നാട് തേവരംശ്ശേരി നവാസ് നൈന (42), അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവല്‍ വീട്ടില്‍ ഷാജഹാന്‍ (36) എന്നിവരാണ് അറസ്റ്റിലായത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകള്‍ നടത്തുന്നവരെ കണ്ടെത്തുന്നതിന് സൈബര്‍ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടന്നും, ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

Top