‘ലോക്സഭയിൽ പരമാവധി കോൺഗ്രസ് സീറ്റുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം’; കെ സി വേണുഗോപാൽ

ആലപ്പുഴയിലെ ജനങ്ങളിൽ പ്രതീക്ഷയെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. ആലപ്പുഴയിലെ ജനങ്ങൾക്കൊപ്പം നിൽക്കുമ്പോൾ തനിക്ക് എപ്പോഴും സന്തോഷം മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴയിലെ ജനങ്ങളും പ്രവർത്തകരും താൻ സ്ഥാനാർത്ഥിയാക്കണമെന്ന് ആഗ്രഹിക്കുന്നു. മികച്ച സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് അണിനിരത്തുന്നതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. പരമാവധി വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

ലോക്സഭയിൽ പരമാവധി കോൺഗ്രസ് സീറ്റുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. മോദി സർക്കാറിനെ താഴെയിറക്കുന്നതിനായി കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കും. എതിർ സ്ഥാനാർത്ഥിയെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

നേരത്തെ കേരളത്തിലെ കോൺഗ്രസ് മത്സരിക്കുന്ന16 മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ 39 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ചത്തീസ്ഗഡിൽ മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, കർണാടകയിൽ ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷ് തുടങ്ങിയ പ്രമുഖർ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

കേരളത്തിലെ സിറ്റിങ്ങ് എംപിമാരിൽ ടി എൻ പ്രതാപൻ മാത്രമാണ് ഇത്തവണ മത്സരരംഗത്തില്ലാത്തത്. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ ഇത്തവണ തൃശ്ശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 2019ൽ കോൺഗ്രസ് പരാജയപ്പെട്ട ആലപ്പുഴയിൽ ഇത്തവണ കെ സി വേണുഗോപാൽ മത്സരിക്കും. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിനിന്നിരുന്നെങ്കിലും പിന്നീട് ദേശീയ നേതൃനിരയിലെ പ്രമുഖരെ തന്നെ ഇവിടെ മത്സരത്തിനിറക്കാൻ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Top