ലക്ഷദ്വീപിലെ 17 ദ്വീപുകളിലേക്ക് പ്രവേശനം തടഞ്ഞ് ഭരണകൂടം

കവരത്തി: ലക്ഷദ്വീപിന്റെ ഭാഗമായ ആള്‍ താമസമില്ലാത്ത 17 ദ്വീപുകളിലേക്ക് അനുമതിയില്ലാതെയുളള പ്രവേശനം നിരോധിച്ചു. ദ്വീപുകളിലേക്ക് പ്രവേശിക്കാന്‍ ഇനി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വേണം. ലക്ഷദ്വീപ് ജില്ലാ മജിട്രേറ്റിന്റെ 144-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.

ബുധനാഴ്ചയാണ് ദ്വീപ് ഭരണകൂടം ഉത്തരവിറക്കിയത്. കളളക്കടത്തും തീവ്രവാദവും തടയാനായുളള നടപടിയുടെ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് അധികൃതരുടെ വാദം. മറ്റ് ദ്വീപുകളില്‍നിന്ന് തേങ്ങയിടാനെത്തുന്ന തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച താമസസ്ഥലമാണ് ഇവിടെയുളളത്. ഈ തൊഴിലാളികള്‍ നിയമവിരുദ്ധവും രാജ്യവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള സാധ്യത തളളികളയാന്‍ സാധിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ലഹരി മരുന്നുകളും ആയുധങ്ങളും മറ്റും ഒളിപ്പിക്കാനായി ഇവര്‍ ദ്വീപ് ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്നും ഇതിനാലാണ് ഇത്തരത്തിലുളള നിയന്ത്രണമെന്നും ഭരണകൂടം അറിയിച്ചു. ഉത്തരവ് ലംഘിച്ച് ദ്വീപുകളില്‍ പ്രവേശിക്കുന്നവര്‍ക്ക് ഐപിസി 188-ാം പ്രകാരം ഒന്ന് മുതല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയും ചുമത്തും.

Top