മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി പെണ്‍കുട്ടിയെ വിവസ്ത്രയാക്കി മര്‍ദിച്ചു

rape

ദുംക: മോഷണക്കുറ്റം ആരോപിച്ച് ജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടിയെ ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ ചേര്‍ന്നു വിവസ്ത്രയാക്കി മര്‍ദിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി.

ദുംകയിലെ വനിതാ കോളജിലെ വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. പെണ്‍കുട്ടി ഹോസ്റ്റല്‍ സഹവാസികളില്‍ ഒരാളുടെ മൊബൈല്‍ മോഷ്ടിച്ചെന്നായിരുന്നു ആരോപണം.

ഓഗസ്റ്റ് നാലിന് ശാന്തല്‍ പര്‍ഗാന വനിതാ കോളജില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ പുറംലോകം അറിയുകയായിരുന്നു. ഇതോടെ ആത്മഹത്യയുടെ വക്കിലെത്തി പെണ്‍കുട്ടിയുടെ കുടുംബം. മകള്‍ക്കൊപ്പം ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിക്കിയിരിക്കുകയാണ് കര്‍ഷകനായ പെണ്‍കുട്ടിയുടെ അച്ഛന്‍.

മര്‍ദ്ദിച്ച ശേഷം ഹോസ്റ്റലിനുള്ളില്‍ വിദ്യാര്‍ഥിനികള്‍ യോഗം വിളിച്ചുകൂട്ടുകയും 18,600 പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ദുംക എസ്പി മയൂര്‍ പട്ടേല്‍ പറഞ്ഞു. കേസന്വേഷണം മുന്നോട്ടു പോകുകയാണ്. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

ഇരയുടെ പരാതി ലഭിച്ചിട്ടും യാതൊരു നടപടി എടുക്കാതിരുന്ന കോളജ് സൂപ്രണ്ട്, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ പോലീസ് നടപടി എടുത്തിരുന്നു.

Top