വേട്ടക്കാർക്ക് വീണ്ടും തിരിച്ചടി, നടി ഭാമയെ ‘വഴിയാധാര’മാക്കിയത് ദിലീപല്ലെന്ന് നടി !

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാകുറ്റം ചുമത്തി ജയിലിലടച്ച ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു.

ചാലക്കുടിയില്‍ പടുത്തുയര്‍ത്തിയ ഡി. സിനിമാസ് കയ്യേറ്റ ഭൂമിയിലാണെന്ന ആരോപണം സര്‍വേ വിഭാഗത്തിന്റെ പരിശോധനയില്‍ പൊളിഞ്ഞു. ഇതിനു ശേഷം ജനറേറ്റര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിച്ചെന്ന് പറഞ്ഞ് നഗരസഭ ഡി.സിനിമാസിനിട്ട പൂട്ടും ഹൈക്കോടതി ഉത്തരവോടെ പൊളിഞ്ഞു.

ഒടുവില്‍ ഇപ്പോള്‍ നടി ഭാമയുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചത് ദിലീപാണെന്ന ‘വേട്ടക്കാരുടെ’ പ്രചരണവും ഇപ്പോള്‍ നടി ഭാമ തന്നെ പൊളിച്ചടുക്കിയിരിക്കുകയാണ്.

തന്റെ സിനിമാ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച നടന്‍ ദിലീപല്ലെന്നാണ് ഇപ്പോള്‍ ഭാമ തുറന്നടിച്ചിരിക്കുന്നത്. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമാ ജീവിതം തകര്‍ക്കുവാന്‍ ശ്രമിച്ച ഒരു നടനെ കുറിച്ച് പരാമര്‍ശിച്ചത്.

പിന്നീട് അത് ദിലീപാണെന്ന തരത്തില്‍ വാര്‍ത്തകളും എത്തിയിരുന്നു, ഇതിനെത്തുടര്‍ന്നാണ് താരം തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ് വിശദീകരണമെന്നും താരം പറഞ്ഞു.

താന്‍ നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും അതില്‍ പറഞ്ഞിരിക്കുന്ന നടന്‍ ദിലീപ് അല്ല എന്ന് താന്‍ വെളിപ്പെടുത്തുകയാണെന്നും ഭാമ പറഞ്ഞു.

ഒരാഴ്ച മുന്‍പ്‌ മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി തനിക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഭാമ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജി സുരേന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നതായാണ് അഭിമുഖത്തില്‍ ഭാമ പറഞ്ഞത്.അയാളുടെ പേര് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഭാമ പറഞ്ഞു.

‘സജി സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ അതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്ന് വിചാരിച്ചു, എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാണെന്നാണ് ആ ശത്രുക്കള്‍ പറഞ്ഞു പരത്തുന്നത്.കുറച്ച് നാള്‍ മുന്‍പ് വി.എം.വിനു സംവിധാനം ചെയ്ത ‘മറുപടി’ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. ഷൂട്ടിംഗ് തീരാറായപ്പോള്‍ നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ എന്ന് വിനുച്ചേട്ടന്‍ പറഞ്ഞു. സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്പ് ഒരാള്‍ വിളിച്ച് നിന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.അല്ലെങ്കില്‍ പുലിവാലാകുമെന്നും പറഞ്ഞു. ആള്‍ ആരെന്ന് പറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പേര് വെളിപ്പെടുത്തി. ആ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാളായിരുന്നു അത്’. ഇതായിരുന്നു ഭാമ അഭിമുഖത്തില്‍ പറഞ്ഞത്.

ഭാമയുടെ ഇപ്പോഴത്തെ പുതിയ വെളിപ്പെടുത്തലോടെ ദിലീപിനെതിരെ സംഘടിതമായി നടത്തിയ ഒരു നുണക്കഥ കൂടി പൊളിഞ്ഞിരിക്കുകയാണ്.

Top