ഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ ജി.എന്‍ സായ്ബാബയെയും മറ്റു അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ വിധിക്കെതിരായ ഹര്‍ജി നേരത്തേ ലിസ്റ്റ് ചെയ്യണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാക്കാലുള്ള അഭ്യര്‍ഥനയും കോടതി തള്ളി. ‘കുറ്റവിമുക്തരാക്കിയ വിധി മാറ്റുന്നതില്‍ അടിയന്തര നടപടി ഉണ്ടാകില്ല. മറിച്ചായിരുന്നെങ്കില്‍ ഞങ്ങള്‍ പരിഗണിക്കുമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടു വ്യത്യസ്ത ബെഞ്ചുകള്‍ ആറുപേരെയും രണ്ടുതവണ വെറുതെവിട്ടതാണെന്നും കോടതി വ്യക്തമാക്കി.
2022ല്‍ പ്രഫ.സായ്ബാബയെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ സാധുവായ അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. പ്രഫസറെയോ മറ്റുള്ളവരെയോ ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നു കഴിഞ്ഞയാഴ്ച നാഗ്പൂര്‍ ബെഞ്ചും വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്എ മെനെസെസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.
മാവോയിസ്റ്റ് ആശയങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്നത് യുഎപിഎ പ്രകാരമുള്ള കുറ്റമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഭീകരപ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്നിവയടക്കം യുഎപിഎ പ്രകാരമുള്ള ഗുരുതര കുറ്റങ്ങളാണ് സായ്ബാബക്കെതിരെ അടക്കം ആരോപിച്ചിരുന്നത്. എന്നാല്‍ ഇവയൊന്നും തെളിയിക്കാനായില്ല.