‘മിന്നല്‍ മുരളി’ ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത സംഭവം; പ്രതികളെ ഇന്ന് കോ‌ടതിയില്‍ ഹാജരാക്കും

കൊച്ചി: ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. മലയാറ്റൂര്‍ സ്വദേശി രതീഷ്, കാലടി സ്വദേശി രാഹുല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഐ പി സി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

അനധികൃതമായി സംഘം ചേരുക, മാരകായുധങ്ങളുമായി സംഘം ചേരുക, തടവുശിക്ഷ കിട്ടാവുന്ന രീതിയില്‍ അതിക്രമിച്ചു കയറുക, സ്വത്ത് വകകള്‍ക്ക് നാശനഷ്ടം വരുത്തുക എന്നീ വകുപ്പുകള്‍ ചേര്‍ത്തും സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക, പകല്‍ സമയത്ത് മോഷണം നടത്തുക, വീട്ടില്‍ കയറി മോഷണം നടത്തുക എന്നീ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തുമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വിവിധ സിനിമ സംഘടനകളുടെയും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. 29 കേസുകളിലെ പ്രതിയായ രതീഷിന്റെ നേതൃത്വത്തിലാണ് ഷൂട്ടിംഗ് സെറ്റ് നശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഇതിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. എന്നാല്‍ ലോക് ഡൗണ്‍ മൂലം ചിത്രീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.ഇതാണ് പൊളിച്ചുമാറ്റിയത്.

Top