കൊച്ചിയില്‍ 52-കാരിയെ പീഡിപ്പിച്ച് ചതുപ്പില്‍ തള്ളിയ സംഭവം; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

കൊച്ചി: കൊച്ചിയില്‍ 52 വയസുകാരിയെ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി റെയില്‍വേ ട്രാക്കിനുസമീപം ചതുപ്പില്‍ തള്ളിയ സംഭവത്തില്‍ പ്രതി ഫിര്‍ദോസ് അലി (28) യെ തെളിവെടുപ്പിനെത്തിച്ചു. രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അക്രമത്തില്‍ പരിക്കേറ്റ സ്ത്രീ അപകടനില തരണംചെയ്തിട്ടുണ്ട്.

13-ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് അസം സ്വദേശിയായ പ്രതി ഫിര്‍ദോസ് അലി സ്ത്രീയെ പരിചയപ്പെടുകയായിരുന്നു. അഞ്ഞൂറ് രൂപ വാ?ഗ്ദാനം ചെയ്ത് മെട്രോ ട്രെയിനില്‍ കൊണ്ടുപോകാമെന്നു പറഞ്ഞാണ് ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയത്. ഓട്ടോയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് ഇറങ്ങിയശേഷം റെയില്‍വേ ട്രാക്കിലൂടെ നടന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ക്രൂരമായി ബലാത്സം?ഗം ചെയ്തശേഷം ചതുപ്പിലേക്ക് തള്ളുകയായിരുന്നു. ശേഷം ഇയാള്‍ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.

പിന്നാലെ രാത്രി പത്തരയോടെ രണ്ട് ചെറുപ്പക്കാരാണ് പൊന്നുരുന്നിക്കടുത്ത് റെയില്‍വേ ട്രാക്കിനുസമീപം ചതുപ്പില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന സ്ത്രീയെ കണ്ടത്. തുടര്‍ന്ന് യുവാക്കള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ലഹരിക്കേസില്‍ നേരത്തേ അറസ്റ്റിലായ ഇയാള്‍ ഏതാനും മാസം മുന്‍പാണ് ജ്യാമത്തിലിറങ്ങിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്ന പരിസരത്ത് ഫിര്‍ദോസിന്റെ സാന്നിധ്യം വ്യക്തമായി. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ശനിയാഴ്ച രാവിലെ സിം ആക്ടീവായതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതിയെ കലൂര്‍ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫിര്‍ദോസ് അലി ദീര്‍ഘനാളായി കേരളത്തിലാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Top