യുവാവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു

arrest

തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഒന്‍പതുങ്ങല്‍ സ്വദേശി വട്ടപറമ്പില്‍ വിനീത് (കരിമണി വിനീത്) ആണ് തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് പിടിയിലായത്. പ്രതിയെ ചാലക്കുടി ഡിവൈഎസ്പി സിഎസ് ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.

മേയ് 20നാണ് കേസിനാസ്പദമായ സംഭവം. കോടാലി ചേലക്കാട്ടുകര മൂന്നുമുറിയില്‍ ശ്രീദുര്‍ഗ പെട്രോള്‍ പമ്പില്‍ ബൈക്ക് യാത്രികര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മുപ്ലിയം സ്വദേശി മാണുകാടന്‍ വീട്ടില്‍ ദിലീപിന്റെ ദേഹത്ത് പെട്രോളൊഴിച്ച് വിനീത് കത്തിച്ചത്. പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കിയായി പമ്പുകാര്‍ പത്തു രൂപയുടെ നോട്ടുകളാണ് നല്‍കിയത്.

ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുത്തപ്പോള്‍ ദിലീപിന്റെ ബൈക്കിനു പിന്നില്‍ പെട്രോളടിക്കാന്‍ കാത്തുനിന്നിരുന്ന വിനീത് വഴക്കുണ്ടാക്കുകയും തര്‍ക്കത്തിനിടെ കൈയിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോള്‍ ദിലീപിന്റെ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

Top