തിരുവനന്തപുരം: അനുപമ കേസിൽ ആരോപണവിധേയയായ വ്യക്തിയെ ബാലാവകാശ കമ്മീഷൻ അംഗമാക്കി സര്‍ക്കാര്‍. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിലെ ആരോപണ വിധേയയെ ആണ് ബാലാവകാശ കമ്മീഷനംഗം ആക്കിയത്. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍ സുനന്ദയ്ക്കാണ് ഉയര്‍ന്ന പദവി സര്‍ക്കാര്‍ നൽകിയത്.
കാണാതായ കുഞ്ഞിനെ തേടി അനുപമ അന്വേഷിച്ചെത്തിയ ശേഷവും സുനന്ദ കുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടി തടഞ്ഞില്ല എന്ന് അനുപമ കേസിലെ അന്വേഷണ റിപ്പോര്‍ട്ടിൽ പരാമര്‍ശമുണ്ടായിരുന്നു. അനുപമയുടെ കുഞ്ഞിനെ താല്‍ക്കാലിക ദത്ത് കൊടുക്കുന്നതിന് മുമ്പ് പരാതി കേട്ടിട്ടും ദത്ത് തടയാതിരുന്ന സിഡബ്ലുസി ചെയര്‍പേഴ്സണായിരുന്ന സുനന്ദയെ ആണ് പുതിയ ബാലാവകാശ കമ്മീഷന്‍ അംഗമായി സര്‍ക്കാര്‍ നിയമിച്ചത്. രണ്ടു ദിവസം മുൻപ് അഡ്വ. എൻ സുനന്ദ ബാലാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റെടുക്കുകയും ചെയ്തു.