കാസര്‍കോട് പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ച് പ്രതി

കാസര്‍കോട്: അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനുനേരേ പ്രതിയുടെ പരാക്രമം. ബദിയടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഡി.എം.അബ്ദുള്ളക്കുഞ്ഞിനെയാണ് ബദിയഡുക്ക അറുത്തിപ്പള്ളം കോമ്പ്രാജെയിലെ ലോറന്‍സ് ക്രാസ്റ്റ (40) അക്രമിച്ചത്. ഇയാളുടെ വീടിന് മുന്നില്‍ അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് പരിസരത്ത് പരിശോധന നടത്തുകയും മൂന്നുലിറ്റര്‍ അനധികൃത മദ്യം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് ജീപ്പിലേക്ക് കയറ്റിയ ശേഷമാണ് ഇയാള്‍ അബ്ദുള്ളക്കുഞ്ഞിനെ അക്രമിച്ചത്.

തടയാനെത്തിയ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്ളക്കുഞ്ഞിനുനേരേ തിരിഞ്ഞ പ്രതി ഇദ്ദേഹത്തിന്റെ വലതുകൈയുടെ തള്ളവിരല്‍ കടിച്ചുമുറിക്കുകയും തലകൊണ്ട് മൂക്കിലേക്ക് ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അബ്ദുള്ളക്കുഞ്ഞ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. എക്സൈസ് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കി.

Top