കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തത

LANDSLIDE

താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തത. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ അഞ്ച് വീടുകളാണ് ഒലിച്ചു പോയത്. തകര്‍ന്ന വീടുകളില്‍ 17 പേര്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു വീട്ടില്‍ നോമ്പുതുറയ്ക്ക് കൂടൂതല്‍ ആളെത്തിയിരുന്നുവെന്നും ഇവര്‍ തിരിച്ചുപോയോ എന്നറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതോടെയാണ് കാണാതായിരിക്കുന്നവരുടെ എണ്ണത്തില്‍ അവ്യക്തത ഉണ്ടായിരിക്കുന്നത്.

എന്നാല്‍ രാവിലെ 11 പേരെ കാണാതായതാണ് റിപ്പേര്‍ട്ട് വന്നിരുന്നത്. ഇതില്‍ നാലുപേരെ കണ്ടെത്തിയിരുന്നു. നാല് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. മൂന്നു കുട്ടികളുടേയും ഒരു സ്ത്രീയുടേയും മൃതദേഹങ്ങളാണ് വെട്ടിഒഴിഞ്ഞവഴി ജുമാ മസ്ജിദില്‍ സംസ്‌കരിച്ചത്. കരിഞ്ചോല സ്വദേശികളായ അബ്ദുള്‍ സാലീമിന്റെ മക്കളായ ദില്‍ന(9)യും സഹോദരന്‍ മുഹമ്മദ് ഷഹബാസും (3) ജാഫറിന്റെ ഏഴ് വയസുള്ള മകനും അര്‍മാന്റെ ഭാര്യയുമാണ് മരിച്ചത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരേഗമിക്കുകയാണ്.

ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് എല്ലാവരേയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ജൂണ്‍ പത്തൊമ്പതോടെ കര്‍ണാടകയിലും കേരളത്തിലും കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് മംഗല ഡാം, കോഴിക്കോട് കക്കയം ഡാം, തിരുവനന്തപുരം നെയ്യാര്‍ ഡാം എന്നിവയാണ് തുറന്നുവിടാന്‍ സാധ്യതയെന്ന് അറിയിച്ചു.

കനത്ത മഴയില്‍ കോഴിക്കോട് തിരുവമ്പാടി കെഎസ്ആര്‍ടിസി ഡിപ്പോയും വെള്ളത്തില്‍ മുങ്ങി. ഡിപ്പോയില്‍ വെള്ളം നിറഞ്ഞതോടെ ജീവനക്കാര്‍ കുടുങ്ങിയിരുന്നു. ബസിനുള്ളില്‍ മണിക്കൂറുകളോളം കുടുങ്ങികിടന്ന ജീവനക്കാരെ വളരെ പണിപ്പെട്ടാണ് അവിടെ നിന്നും മാറ്റിയത്. ബസ് പൂര്‍ണമായും മുങ്ങുന്ന നിലയിലേക്ക് ഡിപ്പോയില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്.

അതേസമയം കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണസേന എത്തും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പു മന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

കോഴിക്കോട്- വയനാട് ദേശീയ പാതയില്‍ പുനൂര്‍ പുഴ കര കവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് താറുമാറായതോടെ കോഴിക്കോട് – വയനാട് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നൂറുകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈങ്ങാപ്പുഴയില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Top