തട്ടിക്കൊണ്ടുപോയവര്‍ക്ക് മനസ്താപം തോന്നിയിട്ടാണ് കുട്ടിയെ ഉപേക്ഷിച്ചത്; പോലീസിനെ വിമര്‍ശിച്ച് കെ.സുധാകരന്‍

കണ്ണൂര്‍ : തട്ടിക്കൊണ്ടുപോയവര്‍ക്ക് മനസ്താപം തോന്നിയിട്ടാണ് കൊല്ലത്തെ ആറുവയസുകാരിയെ തിരിച്ചുകിട്ടിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ച് പരിക്കേല്‍പ്പിച്ച് രക്ഷാപ്രവര്‍ത്തനമെന്ന് പറയുന്നത് പിണറായിയുടെ പുതിയ കണ്ടുപിടുത്തമാണ്. രക്ഷാപ്രവര്‍ത്തനമെന്ന് പറയുന്ന പിണറായിയുടെ തല കൊണ്ട് പോയി ചെക്കപ്പ് ചെയ്യണം. ഏതെങ്കിലും മനുഷ്യര്‍ ഇത് ചെയ്യുമോ ജനസദസല്ല, ഗുണ്ടാ സദസാണ് നടക്കുന്നത്. രണ്ട് സ്റ്റെപ്പ് കയറാന്‍ ബസില്‍ ലിഫ്റ്റ് വച്ച പിണറായിയുടെ കാലിന് വാതമുണ്ടോ. ഇതില്‍ ജനത്തിന് ഉപകാരപ്രദമായ ഒന്നുമില്ല’. സിപിഎമ്മിന് പോലും ഇതറിയാമെന്നും സുധാകരന്‍ പരിഹസിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, അതില്‍ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ലെന്നും കെപിസിസി അധ്യക്ഷന്‍ വിശദീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്. കെ.സി വേണുഗോപാല്‍ മത്സരിക്കണമെന്നാണ് ആഗ്രഹം. ഹൈക്കമാന്‍ഡ് തീരുമാനം പോലെയിരിക്കുമിതെന്നും സുധാകരന്‍ വിശദീകരിച്ചു.

Top