ദക്ഷിണ കൊറിയയിൽ 960ാം ശ്രമത്തില്‍ ഡ്രൈവിംഗ് പരിശീലനം പൂര്‍ത്തിയാക്കി 69കാരി

ജിയോന്‍ജു: 960ാമത്തെ ശ്രമത്തില്‍ ലൈസന്‍സ് സ്വന്തമാക്കി 69കാരി. ദക്ഷിണ കൊറിയയിലെ ജിയോന്‍ജു സ്വദേശിയായ ചാ സാ സൂനാണ് ലൈസന്‍സിനായുള്ള പ്രയത്നം പ്രായത്തിന്റെ വെല്ലുവിളികളിലും മറക്കാതിരുന്നത്. 2005 ഏപ്രില്‍ മാസത്തിലായിരുന്നു ഇവര്‍ ലൈസന്‍സിനായുള്ള ആദ്യം ശ്രമം നടത്തിയത്. ഇത് പരാജയപ്പെട്ടു. ഇതില്‍ തളരാതെ ലൈസന്‍സിനായുള്ള പ്രയത്നം ചാ സാ സൂന്‍ തുടരുകയായിരുന്നു. ഒരു ഘട്ടത്തില്‍ ആഴ്ചയിലെ അഞ്ച് ദിവസവും പരീക്ഷ എഴുതുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

950ാമത്തെ പരിശ്രമത്തിലാണ് എഴുത്ത് പരീക്ഷ ചാ സാ സൂന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ 10ാമത്തെ പരീക്ഷണത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കിയാണ് ചാ സാ സൂന്‍ ഏവരേയും അമ്പരപ്പിച്ചത്. ലൈസന്‍സ് നേടാനുള്ള ശ്രമങ്ങളിലായി ചാ സാ സൂന്‍ ചെലവിട്ടത് 11 ലക്ഷത്തോളം രൂപയാണ്. ആദ്യ കാലത്ത് ആഴ്ചയിലെ അഞ്ച് തവണ എഴുതിയിരുന്ന പരീക്ഷ പിന്നീട് ആഴ്ചയില്‍ രണ്ട് തവണ എന്ന നിലയിലേക്ക് ചാ സാ സൂന്‍ ചുരുക്കിയിരുന്നു.

പ്രാക്ടിക്കല്‍ പരീക്ഷ വയോധിക ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് ചാ സാ സൂനിന്റെ പരിശീലകന്‍ പ്രതികരിക്കുന്നത്. ദക്ഷിണ കൊറിയയിലെ തിരക്കേറി പച്ചക്കറി വ്യവസായി കൂടിയാണ് ചാ സാ സൂന്‍. ലൈസന്‍സിനായുള്ള ശ്രമത്തില്‍ ഏറ്റവുമധികം വെല്ലുവിളികളുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. 40ല്‍ അധികം തിയറി ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയാല്‍ മാത്രമാണ് എഴുത്ത് പരീക്ഷയെന്ന കടമ്പ ദക്ഷിണ കൊറിയയില്‍ കടക്കാനാവുക. റോഡ് പരീക്ഷയേക്കാളും എഴുത്ത് പരീക്ഷയാണ് ദക്ഷിണ കൊറിയയില്‍ ലൈസന്‍സിന് ചെല്ലുന്നവരെ വലയ്ക്കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്.

Top