‘ഉപരോധം നടത്തിയവർ 25000, ബാക്കിയുള്ള കേരള സമൂഹം തനിക്കൊപ്പം’: ഗവർണർ

ദില്ലി: എല്‍ഡിഎഫിന്റെ രാജ്ഭവന്‍ ഉപരോധത്തെ കളിയാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളുണ്ടെന്നും അതിൽ 25,000 പേരാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തതെന്നും ബാക്കി ജനം തനിക്കൊപ്പമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

ഗവർണര്‍ക്കെതിരായ തർക്കത്തിൽ പുതിയ പോർമുഖം തുറന്നാണ് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. ഗവർണറുമായി ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് പ്രഖ്യാപിച്ചാണ് ഭരിക്കുന്ന മുന്നണി തന്നെ രാജ്ഭവനിലേക്കുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ സ്ത്രീകളടക്കമുള്ള പ്രവർത്തകർ പത്തരയോടെ മ്യൂസിയം ജംഗ്ഷനില്‍ നിന്നും പ്രകടനമായി രാജ്ഭവനിലേക്ക് എത്തി.

രാജ്ഭവനിൽ ഗവർണര്‍ ഉണ്ടായിരുന്നില്ലെങ്കിലും ആരിഫ് മുഹമ്മദ് ഖാനെതിരെ മുദ്രാവാക്യം വിളികള്‍ കടുത്തു. രാജ്ഭവന് മുന്നിൽ തയ്യാറാക്കിയ താൽക്കാലിക വേദിയിൽ സീതാറാം യെച്ചൂരി, കാനം രാജേന്ദ്രൻ, എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.

Top