‘ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റി’, അതൃപ്തി പരസ്യമാക്കി തരൂര്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ നിന്നും പിന്മാറുന്നതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കെപിസിസി നേതൃത്വത്തിന്റെ വികാരം മാനിച്ച് സെമിനാറില്‍ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധിയാണ് തരൂരിനോടും കെ.വി.തോമസിനോടും നിര്‍ദേശിച്ചത്. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് തരൂര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാര്‍ട്ടി തന്നെ സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ എഐസിസി നേതൃത്വവുമായി ആലോചിച്ച് താന്‍ ആ പരിപാടിയില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂര്‍ പത്രപ്രസ്താവനയില്‍ പറയുന്നു. സമാനരീതിയില്‍ ഇക്കുറിയും വിവാദങ്ങളില്ലാതെ വിഷയം അവസാനിപ്പിക്കാമായിരുന്നുവെങ്കിലും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും സിപിഎം പാര്‍ട്ടി കോണ്ഗ്രസ് സെമിനാറില്‍ നിന്നും വിട്ടു നില്‍ക്കുന്നതായുള്ളപ്രസ്താവനയില്‍ തരൂര്‍ പറയുന്നു

വിലക്ക് സംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിന്റെയും കെവി തോമസിന്റെയും പ്രതികരണം. തുടര്‍ന്നാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം തേടി ഇരുവരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണ് ശശി തരൂരിനെയും കെവി തോമസിനെയും സിപിഎം ക്ഷണിച്ചത്. സില്‍വര്‍ലൈനില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം. കെ.സുധാകരന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് എടുത്തെങ്കിലും എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും തോമസും.

രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ കെവി തോമസ് സംസ്ഥാന നേതൃത്വവുമായി കൂടുതല്‍ അകല്‍ച്ചയിലാണ്. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്. പൊതുവിഷയങ്ങളില്‍ സംസ്ഥാന നേതാക്കളെ തരൂര്‍ കാര്യമായി ഗൗനിക്കാറുമില്ല. അതേസമയം കെപിസിസി വിലക്കിനെ സംസ്ഥാന നേതൃത്വത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. കെപിസിസി വിലക്ക് ബിജെപിയെ സഹായിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. നേരത്തെ സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ പോയ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരനെ കെ.സുധാകരന്‍ നേരിട്ട് ഫോണില്‍ വിളിച്ച് വിലക്കിയിരുന്നു.

Top