‘ശശി തരൂർ തറവാടി നായർ, പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുണ്ട്: സുകുമാരന്‍ നായര്‍

കൊച്ചി: ശശി തരൂർ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ യോഗ്യനെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എന്നാൽ കൂട്ടത്തിൽ നിൽക്കുന്ന ആളുകൾ സമ്മതിക്കില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്?. അധോഗതി എന്നല്ലാതെ എന്ത് പറയാൻ സുകുമാരൻ നായർ ചോദിച്ചു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മന്നം ജയന്തിക്ക് തരൂരിനെ മുഖ്യാതിഥിയാക്കിയത് ഒരു തെറ്റുതിരുത്താനാണ്. അദ്ദേഹത്തെ താൻ ഡൽഹി നായരെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനവും അറിവും ലോകപരിചയവും ശരിക്കും അറിയാൻ കഴിഞ്ഞപ്പോൾ വിശ്വപൗരനാണ്, കേരളീയനാണെന്ന് ബോധ്യമായി. അതുകൊണ്ടാണ് വിളിച്ചത്. ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ അല്ല അദ്ദേഹത്തെ വിളിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു

തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ കോൺഗ്രസ് പോലും അദ്ദേഹത്തെ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഡൽഹി നായർ വിളിച്ചത്. ആരും പറഞ്ഞിട്ടല്ല അന്ന അങ്ങനെ വിളിച്ചത്. ഒരു നായർ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാവും. ചിലയാളുകൾ അദ്ദേഹം നേതൃത്വത്തിലേക്ക് വരാൻ ആഗ്രഹിച്ചിട്ടില്ല. അത് അവരുടെ അൽപ്പത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ പിടിപ്പുകേടാണ് കഴിഞ്ഞ തവണത്തെ ഭരണം നഷ്ടമാകാൻ കാരണം. പാർട്ടിക്ക് നല്ല നേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ ന്യൂനപക്ഷങ്ങൾക്ക് നഷ്ടമായി. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ഇടതുപക്ഷത്തിന് വോട്ടു ചെയ്തതാണ് പിണറായി വീണ്ടും അധികാരത്തിൽ വരാൻ കാരണം. രമേശ് ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് ഇരുത്തിയത് താനാണ്. അഞ്ചാം മന്ത്രി സ്ഥാനത്തേക്ക് മുസ്ലീമിന്റെ പേര് വരുന്ന സാഹചര്യത്തിലാണ് അതുണ്ടായതെന്ന് ആലോചിക്കണം. എന്നാൽ താക്കോൽ സ്ഥാനത്ത് വന്നപ്പോൾ തന്നെ ആരും ജാതിയായി ബ്രാൻഡ് ചെയ്യേണ്ട എന്നാണ് അന്ന് ചെന്നിത്തല പറഞ്ഞത്. അതിൽ ഒരു വിരോധവുമില്ല.

യുഡിഎഫിന്റെ ഭരണം പോയത് ചെന്നിത്തലയെ കഴിഞ്ഞ തവണ പ്രൊജക്ട് ചെയ്തതുകൊണ്ടാണ്. ഉമ്മൻചാണ്ടിയാണെങ്കിൽ ഇത്രയും വലിയ തോൽവി ഉണ്ടാകുമായിരുന്നില്ല. ജനങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. ന്യൂനപക്ഷത്തിന് ആശയക്കുഴപ്പമുണ്ടായി. അവർ എന്നും കോൺഗ്രസിനൊപ്പമാണ് ഉണ്ടായിരുന്നത്. രമേശിനെ പ്രൊജക്ട് ചെയ്തപ്പോൾ ഇത് രക്ഷപ്പെടാൻ പോകുന്നില്ലെന്ന തോന്നലാണ് ഉണ്ടായതെന്നും സുകുമാരൻ നായർ പറഞ്ഞു.

Top