‘ഞങ്ങളാരും ഭീകരവാദികളല്ല’ ; കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ താരിഗാമി

ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കശ്മീരില്‍ നിന്നുള്ള സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമി. കശ്മീരിലെ ജനങ്ങളും ഇന്ത്യക്കാരാണ്. കശ്മീരും ഇന്ത്യയും തമ്മിലുള്ള ബാന്ധവത്തെയാണ് കേന്ദ്രസര്‍ക്കാര്‍ ആക്രമിച്ചതെന്നും താരിഗാമി അറിയിച്ചു.

സംരക്ഷിക്കേണ്ടവര്‍ തന്നെ കശ്മീരിനെ അപമാനിക്കുകയാണെന്നും താരിഗാമി അഭിപ്രായപ്പെട്ടു. തങ്ങളാരും ഭീകരവാദികളല്ല. തങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഒരു പ്രദേശത്തെ വാര്‍ത്ത വിനിമയം, സഞ്ചാര സ്വാതന്ത്ര്യം, കച്ചവടം, വിദ്യാഭ്യാസം, ആശുപത്രി എല്ലാം നിശ്ചലമാണ്. നേതാക്കള്‍ വീട്ടു തടങ്കലിലാണ്. കുട്ടികള്‍ പോലും ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശം ചവിട്ടിയരയ്ക്കപ്പെട്ടു. പതിയെ പതിയെ കശ്മീരും കാശ്മീരികളും മരിച്ചു കൊണ്ടിരിക്കുകയാണെന്നും താരിഗാമി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ പറയുന്നതിനു വിരുദ്ധമാണ് കശ്മീരിലെ സ്ഥിതിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. കശ്മീരിലെ സ്ഥിതി ചൂണ്ടിക്കാട്ടി സിപിഎം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാല്പത് ദിവസത്തിലേറെയായി തൊഴിലെടുക്കാന്‍ പോലും ആകാത്ത സ്ഥിതിയിലാണ് കശ്മീരിലെ ജനങ്ങള്‍, വൈദ്യുതിയോ സുഗമമായ ഗതാഗതസംവിധാനമോ അവിടെയില്ല. ആശുപത്രികളില്‍ ആവശ്യത്തിനു മരുന്ന് പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാല് തവണ എംഎല്‍എ ആയ വ്യക്തിയാണ് താരിഗാമി. അദ്ദേഹത്തെയാണ് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. ഭീകരവാദത്തിന് എതിരായ സമരത്തിന്റെ പേരില്‍ ജന പ്രതിനിധികളെ തടവില്‍ ആക്കുന്നത് എന്തിനാണ്. ഫാറൂഖ് അബ്ദുള്ളയുടെ അറസ്റ്റ് അംഗീകരിക്കാനാവുന്നതല്ല. കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്താന്‍ യത്‌നിച്ച വ്യക്തിയാണ് അദ്ദേഹം, അത് മറക്കരുത്. താരിഗാമിക്ക് ഡല്‍ഹിയില്‍ എത്താന്‍ അനുവാദം നല്‍കിയ സുപ്രിം കോടതിയോട് നന്ദി അറിയിക്കുന്നതായും യെച്ചൂരി പറഞ്ഞു.

Top