മലപ്പുറം: മുത്തലാഖ് ബില്‍ വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടപടി സ്വീകരിക്കില്ലെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വിവാദങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിട്ടു നില്‍പ്പ് മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ അതൃപ്തിയുണ്ടാക്കിയെന്ന് സാദിഖ് അലി തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അണികളുടെ അതൃപ്തി ലീഗ് ഗൗരവത്തോടെ കാണുന്നു. ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സംഭവിക്കാന്‍ പാടില്ലാത്തതാണ്, ഇത് എല്ലാ ജനപ്രതിനിധികള്‍ക്കും ഒരു പാഠമാണെന്നും സാദിഖലി പറഞ്ഞിരുന്നു.
കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണം.
വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാനാണെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കിൽ സഭയിൽ എത്തുമായിരുന്നു. ടൈം മാനേജ്മെന്‍റില്‍ പ്രശ്നങ്ങള്‍ വരുന്നുണ്ട്. കേന്ദ്ര, കേരള ചുമതലകൾ ഒന്നിച്ചു കൊണ്ടുപോകൽ പ്രശ്നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.