Thane: Man allegedly kills 14 of his family, commits suicide

താനെ: താനെയിലുള്ള കാസാര്‍വാഡി പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ കുടുംബത്തിലെ 14 പേരെ വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. സംഭവത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. കൊലപാതകത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അവര്‍ സംഭവത്തിന്റെ നടുക്കത്തിലാണെന്ന് താനെ ജോയിന്റ് കമ്മിഷണര്‍ അശുതോഷ് ദുംറെ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ ഹുസ്‌നൈന്‍ വാരേര്‍ക്കര്‍ എന്നയാള്‍ ഏഴ് കുട്ടികളെയും ആറ് സഹോദരിമാരെയും, കുടുംബത്തിലുള്ള മറ്റൊരു ബന്ധുവിനെയുമാണ് തൂങ്ങിമരിക്കുന്നതിന് മുമ്പ് വെട്ടികൊലപ്പെടുത്തിയത്. ബന്ധുക്കളെല്ലാം കുടുംബത്തില്‍ നടന്ന ഒരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇവരെയെല്ലാം ബോധം കെടുത്തിയതിന് ശേഷമാണ് വരേക്കര്‍ വെട്ടിക്കൊന്നത്.

സംഭവത്തില്‍ നിന്നും രക്ഷപ്പെട്ട വരേക്കറിന്റെ ഒരു സഹോദരിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നടുക്കത്തില്‍ നിന്നും മോചിതയായാല്‍ സംഭവുമായി ബന്ധപ്പെട്ട് അവരില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം മുറിയില്‍ കൈയില്‍ കത്തിയുമായാണ് വരേര്‍ക്കര്‍ തൂങ്ങി നിന്നിരുന്നത്.

വരേര്‍ക്കറാണ് കൊലപാതകം ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ് നാട്ടുകാര്‍. മാന്യനും ഉത്സാഹിയുമായ വരേര്‍ക്കര്‍റിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിവില്ല. നല്ലൊരു കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു അയാള്‍. അതിനാല്‍ സംഭവത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ പൊലീസ് ബുദ്ധിമുട്ടുകയാണ്. എന്തെങ്കിലും തരത്തിലുള്ള കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോയെന്നും വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Top