തൊണ്ടിമുതലിൽ തിരിമറി നടത്തിയ കേസ്; ആന്റണി രാജുവിന്റെ കൈയക്ഷരം സ്ഥിരീകരിച്ച് ഫൊറൻസിക്

തൊണ്ടിമുതലായ അടിവസ്ത്രത്തിൽ ക്രമക്കേട് നടത്തിയ കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് കുരുക്ക് മുറുകുന്നു. മന്ത്രിയുടെ കൈയ്യക്ഷരം സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധനാ റിപ്പോർട്ട്. തൊണ്ടിമുതൽ കൈക്കലാക്കാൻ തൊണ്ടി രജിസ്റ്ററിൽ ഒപ്പിട്ടു നൽകിയത് ആൻറണി രാജുവാണെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. ഫൊറൻസിക് റിപ്പോർട്ടിന്റെ പകർപ്പ് ‘മീഡിയവൺ’ ചാനലിനാണ് പുറത്ത് വിട്ടത്.

ശാസ്ത്രീയ തെളിവുകൾ എല്ലാം ശേഖരിച്ചാണ് ആൻറണി രാജുവിനെ പ്രതിചേർത്തത്. അഞ്ചുതവണ ആൻറണി രാജുവിനെ കൊണ്ട് എഴുതിപ്പിച്ചാണ് കൈയക്ഷരം ഫൊറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയത്. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.

തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങളടങ്ങിയ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അടിവസ്ത്രത്തിലെ അടിഭാഗത്തെ തുന്നലുകളും വസ്ത്രത്തിന്റെ മറ്റു ഭാഗത്തെ തുന്നലുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ഫൊറൻസിക് ലാബ് 1996ൽ നൽകിയതാണ് റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Top