തളിക്കുളം ബാറിലെ കൊലപാതകം; ഏഴു പേർ അറസ്റ്റിൽ

തൃശ്ശൂർ: തൃശൂർ തളിക്കുളം ബാറിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഏഴു പേർ അറസ്റ്റിലായി. ബാർ ജീവനക്കാരൻ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘം ആണിത്. കഞ്ചാവ് , ക്രിമിനൽ സംഘമാണ് പിടിയിലായത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു.

കാട്ടൂർ സ്വദേശികളായ അജ്മൽ ( 23 ) , അതുൽ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമൽ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കണ്ടെടുത്തു. പ്രതികൾ ബാറിൽ വന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാറിൽ ഏഴംഗ സംഘം വന്നതിൻ്റെ ഈ ദൃശ്യങ്ങൾ തെളിവായി. ഈ ദൃശ്യങ്ങൾ പിൻതുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പെരിഞ്ഞനം ചക്കരപ്പാടം സ്വദേശിയാണ് കൊല്ലപ്പെട്ട ബൈജു ( 40 ). ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലും അനന്തുവിനെ തൃശൂരിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. പത്തു ദിവസം മുമ്പാണ് ബാർ ഹോട്ടൽ തുടങ്ങിയത്. ബില്ലിൽ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. പ്രശ്നത്തിൽ ഇടപെടാൻ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു.

Top