thalashery case; its not important issue; pinarayi

തിരുവനന്തപുരം: തലശ്ശേരിയില്‍ ദളിത് യുവതികളേയും കുഞ്ഞിനേയും ജയിലില്‍ അടച്ച സംഭവം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ തക്ക ഗൗരവമുള്ളവിഷയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി

തലശ്ശേരി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുക്കൂര്‍ എംഎല്‍എ കെസി ജോസഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

യുവതികളെ ജയിലില്‍ അടച്ച സംഭവം പൊതുസമൂഹത്തിലും ദളിത് വിഭാഗത്തിലും ആശങ്ക സൃഷ്ടിച്ചെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് കെസി ജോസഫ് പറഞ്ഞു.

പാര്‍ട്ടി ഗ്രാമത്തില്‍ താമസിക്കുന്ന ഈ പെണ്‍കുട്ടികള്‍ക്ക് നേര്‍ക്ക് ഇതിന് മുന്‍പും ആക്രമണശ്രമം ഉണ്ടായിട്ടുണ്ട്.

ഇത്തരം വിഷയം വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്തതെന്നും മുഖ്യമന്ത്രി കുറേ കൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നു കെസി ജോസഫ് പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടികള്‍ ജാമ്യാപേക്ഷ നല്‍കാന്‍ വൈകിയത് കൊണ്ടാണ് അവര്‍ക്ക് ജയിലില്‍ പോകേണ്ടിവന്നതെന്ന് അടിയന്തരപ്രമേയത്തിന് മറുപടി നല്‍കവേ മുഖ്യമന്ത്രി പറഞ്ഞു.

കോടതിയില്‍ ഇവര്‍ ജാമ്യം ആവശ്യപ്പെട്ടിരുന്നില്ല, പിന്നീട് ജയിലിലെത്തി രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് ഇവരെ ജാമ്യത്തിലെടുക്കാന്‍ ആളുകള്‍ എത്തിയത്.

കൂടാതെ യുവതികളെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ കുട്ടി ഇല്ലായിരുന്നുവെന്നും പിന്നീട് ജയിലിലേക്ക് പോകുന്നതിനിടയില്‍ ഇവര്‍ കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തക്ക ഗൗരവം ഈ വിഷയത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംഎല്‍ എമാര്‍ സഭയില്‍ നിന്ന് ഇറങ്ങി പോയത്.

Top