കുഞ്ഞിനെ കൊന്ന് ഫേസ്ബുക്കില്‍ ലൈവിലിട്ടശേഷം തായലന്‍ഡ് സ്വദേശി ആത്മഹത്യ ചെയ്തു

ബാങ്കോക്ക്: തായലന്‍ഡ് സ്വദേശി 11 മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലുന്നത് ഫേസ്ബുക്ക് ലൈവില്‍ കാണിച്ച ശേഷം ആത്മഹത്യ ചെയ്തു.
തായ്‌ലാന്‍ഡിലെ ഫുക്കറ്റിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്.

ഭാര്യയുമായി വഴക്കിട്ട ശേഷം വുട്ടിസാന്‍ വോങ്ടാലേ എന്ന 21 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. വഴക്കിന് ശേഷം കുട്ടിയെ എടുത്തുകൊണ്ട് പോയ ഇയാള്‍ കുട്ടിയെ ഹോട്ടല്‍മുറിയില്‍ കെട്ടിത്തൂക്കുകയായിരുന്നു.

ഫേസ്ബുക്കില്‍ ദൃശ്യങ്ങള്‍ കണ്ടയുടന്‍ യുവാവിന്റെ ബന്ധുക്കല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസെത്തുമ്പോഴേക്കും വോങ്ടാലേയുടെയും മകളുടെയും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

പ്രാദേശിക സമയം വൈകിട്ട് 4:50 നും 4:57നും രണ്ട് വീഡിയോകളാണ് പോസ്റ്റ് ചെയ്യപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഫേസ്ബുക്ക് ഖേദം പ്രകടിപ്പിക്കുകയും ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇത്തരം ദൃശ്യങ്ങള്‍ക്ക് ഒരിക്കലും ഫേസ്ബുക്കില്‍ സ്ഥാനമില്ലെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് യൂട്യൂബും അവ നീക്കം ചെയ്തിട്ടുണ്ട്.

11-month-child-killed

Top