പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തും; വി ശിവൻകുട്ടി

തിരുവനന്തപുരം: ഈ വർഷം സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളോടുകൂടി അക്ഷരമാല ഉൾപ്പെടുത്തിയ പുസ്തങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി. ഒന്നും രണ്ടും ക്ലാസ്സിലം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തും. അതേസമയം സ്‌കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഇതു സംബന്ധിച്ച സർക്കുലർ നിലവിലുണ്ട്. പഠന വിനിമയ പ്രക്രിയകൾക്ക് അപ്പുറം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു മൂലം കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. അമിതവുമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ആരോഗ്യ മാനസിക പെരുമാറ്റ ദൂഷ്യങ്ങൾക്ക് ഇടവരുത്തും എന്നതിനാൽ അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകളിൽ കുട്ടികളുടെ സാധാരണ അധ്യയന സമയം കവർന്നെടുക്കുന്ന തരത്തിൽ മറ്റ് പരിപാടികളോ, പൊതു ചടങ്ങുകളോ നടത്തരുതെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളിൽ പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റൊരു പരിപാടികൾക്കും അധ്യയന സമയത്ത് അനുമതി നൽകില്ല. അധ്യാപകരും പി.റ്റി.എ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക/ അധ്യാപകേതര സംഘടനകളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പഠനത്തോടൊപ്പം കലാ, കായിക പ്രവൃത്തി പരിചയ പരിപാടികളിലും പഠനാനുബന്ധ പ്രവർത്തനമെന്ന നിലയിൽ കുട്ടികൾ പങ്കെടുക്കണം. വായനയും അനുബന്ധ പ്രവർത്തനങ്ങളും കൂടുതലായി സംഘടിപ്പിച്ച് കുട്ടികളെ പഠനത്തിന്റെ മാർഗത്തിൽ നിരന്തരം നിലനിർത്തുന്നതിന് അധ്യാപകർ ശ്രദ്ധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഈ അധ്യയന വർഷത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനു 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നിന്ന് അനുവദിച്ചതായി   പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ്  പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം സംസ്ഥാന ബഡ്ജറ്റിൽ നിന്നു തുക അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു.

Top