ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പിക്കുമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പിക്കുമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഇംഗ്ലീഷ് സാഹചര്യങ്ങളും മത്സരത്തിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തുകളും ഇന്ത്യക്ക് വെല്ലുവിളിയാവും. ഇതിനോട് കൂടുതല്‍ ഇണങ്ങിച്ചേരാന്‍ കഴിയുക ന്യൂസിലന്‍ഡിനാണ്. ഫൈനലിന് മുന്‍പ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നത് ന്യൂസിലന്‍ഡിന് ഗുണം ചെയ്യുമെന്നും വോണ്‍ പറഞ്ഞു.

സതാംപ്ടണില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ച് തയ്യാറെടുപ്പോടെയാണ് കിവികള്‍ കലാശപ്പോരിന് ഇറങ്ങുക.

ജൂണ്‍ രണ്ടിന് ലോര്‍ഡ്സില്‍ ആദ്യ ടെസ്റ്റ് തുടങ്ങും. പത്താം തിയതി മുതല്‍ എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം മത്സരം. അതേസമയം 24 ദിവസം നീണ്ട ക്വാറന്റീന്‍ ടീം ഇന്ത്യയെ ബാധിക്കുമോ എന്ന് കാത്തിരുന്നറിയണം.

ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം കളിക്കും. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ഒരേ സ്‌ക്വാഡിനെയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

Top