തീവ്രവാദ ഭീഷണി; തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ സുരക്ഷാ വിന്യാസം

തമിഴ്‌നാട് : ആറ് ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരില്‍ മാത്രമായി വിന്യസിച്ചിരിക്കുന്നത്.

ഭീകരര്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ ഒരുക്കിയത് തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു
തൃശൂര്‍ സ്വദേശിയ്ക്കൊപ്പമുള്ള സ്ത്രീയെ പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ സ്വദേശിക്കൊപ്പം വിദേശത്തു നിന്നും വന്നതാണ് ഇവര്‍.

വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡിന്റെ പരിശോധന തുടരുകയാണ്. ചെന്നൈയുള്‍പ്പെടെയുള്ള തമിഴ്‌നാടിന്റെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാണ്.

ഒരു പാകിസ്ഥാന്‍ പൗരന്‍ ഉള്‍പ്പെടെ ആറ് പേര്‍ കടല്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീലങ്കയില്‍ നിന്ന് കടല്‍ മാര്‍ഗമെത്തിയ ഇവര്‍ കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

Top