ഇന്ത്യ തിരയുന്ന ഭീകരന്‍ പാക്ക് അധിനിവേശ കശ്മീരില്‍ കൊല്ലപ്പെട്ട നിലയില്‍

ദില്ലി: ഇന്ത്യ തിരയുന്ന കൊടും ഭീകരനെ പാക്ക് അധിനിവേശ കശ്മീരില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജമ്മു കാശ്മീരിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഖാജ ഷാഹിദിനെ (മിയാന്‍ മുജാഹിദ്) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയിലെ വീട്ടില്‍ നിന്നും ഷാഹിദിനെ തോക്കുധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഷാഹിദിനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തുകയായിരുന്നു ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളും മര്‍ദ്ദനത്തിന്റെ പാടുകളുമുണ്ടായിരുന്നു. ഷാഹിദിനെ അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

2018 ഫെബ്രുവരി 10നാണ് ജയ്‌ഷെ മുഹമ്മദ് സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ ഭീകരാക്രമണം നടത്തിയത് ആക്രമണത്തില്‍ ഒരു ഓഫിസര്‍ ഉള്‍പ്പെടെ 6 സൈനികരാണ് വീരമൃത്യു വരിച്ചത്. ഗര്‍ഭിണിയായ യുവതിയും കുട്ടികളുമടക്കം പത്തോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. 24 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ എല്ലാ ഭീകരരെയും ഇന്ത്യ വധിച്ചിരുന്നു. ഇന്ത്യ തെരയുകയായിരുന്ന 18 ഭീകരരാണ് കഴിഞ്ഞ 20 മാസത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്.

Top