നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ഭീകരാക്രമണം കുറഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍

Terrorists

ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബര്‍ 10 വരെ ജമ്മു കശ്മീരില്‍ സുരക്ഷാസേന 203 ഭീകരരെ വധിച്ചുവെന്ന് കേന്ദ്രം.നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കണക്കാണിത്. ഏറ്റവുമധികം സാധാരണക്കാര്‍ കൊല്ലപ്പെട്ട വര്‍ഷവും ഇതുതന്നെയാണ്.

2016 നവംബര്‍ ഒന്നിനും 2017 ഒക്ടോബര്‍ 31നും ഇടയില്‍ 341 ഭീകരാക്രമണങ്ങള്‍ കശ്മീര്‍ താഴ്വരയിലുണ്ടായിരിക്കുന്നത്. മുന്‍വര്‍ഷം 311 ഭീകരാക്രമണങ്ങളാണുണ്ടായത്.

എന്നാല്‍, രാജ്യത്ത് നക്‌സല്‍ ആക്രമണങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായും കണക്കില്‍ പറയുന്നു. 2016ല്‍ 984 ഇടത് തീവ്രവാദ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ 2017ല്‍ 813 ആയി കുറയുകയും ചെയ്‌തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നോട്ട് നിരോധനത്തിന് ശേഷം നക്‌സല്‍ ബാധിത മേഖലകളില്‍ നിന്നും മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നും 90 ലക്ഷത്തോളം രൂപ പിടിച്ചെടുത്തിരുന്നു. ഇതിന് പുറമെ ഈ വര്‍ഷം 564 നക്‌സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സംഘര്‍ഷങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2016 നവംബറിനും ഇക്കഴിഞ്ഞ ഒക്ടോബറിനും ഇടയില്‍ 323 അക്രമസംഭവങ്ങളാണുണ്ടായത്. നേരത്തെ 507 അക്രമങ്ങള്‍ നടന്നപ്പോഴാണിത്. അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ പ്രക്ഷോഭങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

Top