ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം; ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: ശ്രീനഗറില്‍ പൊലീസ് സേനയ്ക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മറ്റൊരു ഭീകരനായി തെരച്ചില്‍ തുടരുന്നു. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീര്‍ ലെഫ്. ഗവര്‍ണറെ വിളിപ്പിച്ചു. നാളെ കൂടിക്കാഴ്ചക്കെത്തണമെന്ന് മനോജ് സിന്‍ഹക്ക് നിര്‍ദേശം.

കഴിഞ്ഞ ദിവസം ജമ്മുകാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ ഇഡ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രന്‍സിപ്പളിനെയും അധ്യാപകനെയുമാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. വിഭാഗീയതയും ഭയവും സൃഷ്ടിക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് ജമ്മുകാശ്മീര്‍ ഡിജിപി പ്രതികരിച്ചു.

നാട്ടുകാരായ 3 പേരെ കൊലപ്പെടുത്തി 48 മണിക്കൂറിനുള്ളിലാണ് രണ്ട് പേര്‍ക്ക് നേരെ കൂടി ഭീകരര്‍ ആക്രമണം നടത്തിയത്. ശ്രീനഗറിലെ ഇഡ്ഗ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകര്‍ക്ക് നേരെയായിരുന്നു ഭീകരരുടെ ആക്രമണം. സ്‌കൂളിനകത്ത് കയറി സുപീന്ദര്‍ കൗര്‍, ദീപക് എന്നീ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാശ്മീരി മുസ്ലീംങ്ങളെ അപകീര്‍ത്തിപ്പെടുത്താനായുള്ള ഗൂഢാലോചന ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് ജമ്മുകാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.

Top