ബള്‍ബിനെ ചൊല്ലി തര്‍ക്കം; വീട്ടുടമയുടെ മര്‍ദനമേറ്റ് വാടകക്കാരന്‍ മരിച്ചു, അറസ്റ്റ്

ന്യൂഡല്‍ഹി: വീട്ടുടമയുടെ മര്‍ദനമേറ്റ് വാടകക്കാരന്‍ മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ഇ-റിക്ഷാ ഡ്രൈവറായ ജഗദീഷാണ് വീട്ടുടമയുടെ മര്‍ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഇയാളുടെ വീട്ടുടമസ്ഥനായ അമിതിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു.

100 വാട്ടിന്റെ ബള്‍ബ് ഉപയോഗിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അമിതിന്റെ വീടിന്റെ മുകള്‍നിലയിലാണ് ജഗദീഷും കുടുംബവും താമസിച്ചിരുന്നത്. ജഗദീഷ് വീട്ടില്‍ 100 വാട്ടിന്റെ ബ്#ബ് ഉപയോഗിക്കുന്നത് കഴിഞ്ഞദിവസം അമിതിന്റെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് ഈ ബള്‍ബ് മാറ്റണമെന്നും ഇതുകാരണം കൂടുതല്‍ വൈദ്യുതി ചെലവാകുമെന്നും അമിത് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അമിത് ജഗദീഷിനെ മര്‍ദിക്കുകയുമായിരുന്നു.

മര്‍ദനമേറ്റ് ജഗദീഷ് നിലത്തുവീണെങ്കിലും ഇയാള്‍ കാര്യമാക്കാതെ 100 വാട്ടിന്റെ ബള്‍ബിന് പകരം എല്‍ഇഡി ബള്‍ബ് സ്ഥാപിച്ച് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് മര്‍ദനമേറ്റ് ബോധരഹിതനായ ജഗദീഷിനെ മറ്റൊരു ബന്ധുവിനെ വിളിച്ചുവരുത്തിയാണ് ഭാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ തലയിലെ ആന്തരികമായ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനുപിന്നാലെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top