പത്തുവയസ്സുകാരനെ കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റില്‍

ബെംഗളൂരു: പത്തുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയ അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിലായി. ബെംഗളൂരു മൈക്കോ ലേഔട്ട് പൊലീസാണ് പരാതി നല്‍കിയ അമ്മയെയും കൂട്ടാളികളെയും അറസ്റ്റു ചെയ്തത്. തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കൊലയ്ക്കുശേഷം ആറുമാസം കഴിഞ്ഞാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാനെത്തുമ്പോള്‍ കാമുകനും സുഹൃത്തായ യുവതിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ കാണാതായി മാസങ്ങള്‍ കഴിഞ്ഞാണ് പരാതി നല്‍കിയതെന്നതും ഇവരുടെ പെരുമാറ്റവുമാണ് പൊലീസിന്റെ സംശയത്തിനിടയാക്കിയത്.

തുടര്‍ന്ന് രണ്ടാഴ്ചയോളം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്. കഴിഞ്ഞദിവസം അമ്മയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരി ഏഴിന് കുട്ടിയുടെ മൃതദേഹം തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ ബരഗൂരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടിയെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായിരുന്നെന്നാണ് തമിഴ്‌നാട് പൊലീസിന്റെ റിപ്പോര്‍ട്ട്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ പാടുകളും വായില്‍ മുളകുപൊടിയും പൊലീസ് കണ്ടെത്തിയിരുന്നു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു കുട്ടിയുടെ അമ്മ. ഇതിനിടെ സമീപവാസിയായ യുവാവുമായി പരിചയത്തിലായി. എന്നാല്‍ കുട്ടിക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഫെബ്രുവരി ആറിന് കുട്ടിയും യുവാവും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിലിടപെട്ട അമ്മ കുട്ടിയെ വടികൊണ്ട് മര്‍ദിക്കുകയുമായിരുന്നു.

പിന്നീട് പൊള്ളലേല്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള ക്രൂരമായ പീഡനത്തിനും ഇരയാക്കി. ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചതോടെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കാര്‍ വാടകയ്‌ക്കെടുത്ത് മൃതദേഹം ബരഗൂരുവിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടിടുകയായിരുന്നു.
എന്നാല്‍ പിടിയിലാകുമെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നു. കുട്ടി എവിടെയെന്ന അയല്‍ക്കാരുടെ അന്വേഷണവും പതിവായതോടെ ശ്രദ്ധതിരിക്കാന്‍ കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

 

Top