സോഷ്യല്‍ മീഡിയകളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേര്‍ കോട്ടയത്ത് അറസ്റ്റില്‍

കോട്ടയം: കോവിഡിനെ കുറിച്ച് സോഷ്യല്‍ മീഡിയകളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേരെ കോട്ടയത്ത് അറസ്റ്റ് ചെയ്തു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കുകയും ശേഷം തിരികെ എത്തി കൊറോണ സ്ഥിരീകരിക്കുകയും ചെയ്ത ഏഴ് പേര്‍ ഒളിച്ചു താമസിക്കുന്നുവെന്ന വ്യാജ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെവീഡിയോ ദൃശ്യങ്ങള്‍കൂടി ഉപയോഗിച്ചാണ് ഇവര്‍ വ്യാജപ്രചരണം നടത്തിയത്.

മാതൃസാഗ എന്ന വാട്സ്ഗ്രൂപ്പിലാണ് ഈ വാര്‍ത്ത ആദ്യമായി പ്രചരിച്ചത്. തുടര്‍ന്ന് പള്ളിഭാരവാഹികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആയ മാണിക്കുന്നല്‍ സ്വദേശി ജിതിന്‍ ഉള്‍പ്പെടെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം വ്യാജവാര്‍ത്ത നൂറിലധികം ഗ്രൂപ്പുകളില്‍ പ്രചരിച്ചതായാണ് വിവരം.

Top