പഴന്തോട്ടം പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കത്തിന് താത്കാലിക പരിഹാരം

കൊച്ചി : പഴന്തോട്ടം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താന്‍ ആര്‍ഡിഒ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

തീരുമാനത്തെ തുടര്‍ന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളിക്ക് പുറത്ത് നടത്തിയ ഉപവാസം അവസാനിപ്പിച്ചു.

യാക്കോബായാ പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയായിരുന്നു പഴന്തോട്ടം സെന്റ് മേരീസ്. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറുകയായിരുന്നു.

ഫാ.മത്തായി ഇടയനാലിന്റെ നേതൃത്വത്തില്‍ ഇരുപതോളം വിശ്വാസികളാണ് രാവിലെ പള്ളിയില്‍ കയറി ആരാധന നടത്തിയത്. ഇതിനിടെ യാക്കോബായ വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ സംസ്‌കാരം പള്ളിയില്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്.

തുടര്‍ന്ന് കലക്ടറുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ മൃതദേഹം പളളിയില്‍ സംസ്‌കരിക്കാന്‍ ധാരണയായി. എന്നാല്‍ യാക്കോബായ വൈദികര്‍ പളളിക്കകത്ത് കയറരുതെന്നും പളളിക്ക് പുറത്ത് വെച്ച് ശുശ്രൂഷകള്‍ നടത്തണമെന്നുമായിരുന്നു തീരുമാനം. ഇതോടെ യാക്കോബായ വൈദികര്‍ പളളിക്ക് പുറത്ത് നിന്ന് മരണ ശുശ്രൂഷകള്‍ നടത്തി.

സംസ്‌കാരത്തിന് മരിച്ചയാളുടെ ബന്ധുക്കളെ മാത്രമേ അകത്ത് കയറ്റിയുളളു. ഇതില്‍ പ്രതിഷേധിച്ചാണ് പളളി ഗേറ്റിന് മുന്നില്‍ പ്രാര്‍ഥനാ ഉപവാസം നടത്തിയിരുന്നത്.

പള്ളിക്കുള്ളിലുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പുറത്തിറക്കണമെന്നാവശ്യപ്പെട്ടായിരുന്നു തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ഉപവാസം. എന്നാല്‍ അവകാശപ്പെട്ട പള്ളിയില്‍ നിന്നും ഇറങ്ങില്ലെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട്.

Top