ക്ഷേത്ര പരിസരങ്ങള്‍ ശാന്തമായിരിക്കണം; കെ അനന്തഗോപന്‍

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വംബോര്‍ഡിന്റെ സര്‍ക്കുലര്‍. ക്ഷേത്ര പരിസരങ്ങള്‍ ശാന്തമായിരിക്കണം. ക്ഷേത്രങ്ങളില്‍ സമാധാനത്തോടെ ദര്‍ശനം നടത്താനാകണം. അവിടെ കായിക പരിശീലനമോ ആയുധ പരിശീലനമോ പാടില്ലെന്നും കെ. അനന്തഗോപന്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെയും തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കപ്പെടാതിരുന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

ബോര്‍ഡിനെതിരെ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലോ പേരിലോ ക്ഷേത്രഭൂമിയില്‍ ഉപദേശകസമിതികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചതായി ദേവസ്വം കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സര്‍ക്കുലര്‍ അനുശാസിക്കുന്ന കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി നടപടിയെടുക്കണം. ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലാത്ത ബോര്‍ഡുകള്‍ നീക്കം ചെയ്യണം. ആര്‍എസ്എസ് ശാഖകള്‍ കണ്ടെത്താന്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

Top